സുല്‍ത്താന്‍ ബത്തേരി: ഓണക്കാലത്ത് വിപണിയില്‍ നേന്ത്രക്കായ വില ഉയര്‍ന്നതിന്റെ നേട്ടം ലഭിക്കാതെ കര്‍ഷകര്‍. മെച്ചപ്പെട്ട പ്രാദേശിക ഉത്പാദനത്തിന്റെ അഭാവം കര്‍ഷകര്‍ക്ക് വിപണി വിഹിതവും വില വര്‍ധനവിന്റെ ആനുകൂല്യവും നഷ്ടപ്പെടുത്തുകയാണ്. കാലാവസ്ഥയിലെ പിഴവുകളും രോഗ-കീട ബാധകളും മൂലം കൃഷി നശിച്ചതാണ് ഉത്പാദനത്തകര്ച്ചയ്ക്ക് ഇടയാക്കിയത്.
ഓണ വിപണി മുന്നില്‍ക്കണ്ട് കൃഷിയിറക്കിയവര്‍ക്ക് പ്രതീക്ഷിച്ച വിളവ് ലഭിക്കാത്തത് വലിയ സാമ്പത്തിക ബാധ്യതയ്ക്ക് കാരണമായി. ജില്ലയില്‍ പല പ്രദേശങ്ങളിലും കുല വരുന്നതിനുമുമ്പ് വാഴ നശിച്ചതായി കര്‍ഷകര്‍ പറയുന്നു. രോഗ പ്രതിരോധത്തിന് കൃത്യമായ ഇടപെടല്‍ കൃഷി വകുപ്പിന്റെ ഭാഗത്ത് ഉണ്ടായില്ലെന്ന പരിഭവവും കൃഷിക്കാര്‍ക്കുണ്ട്.
അയല്‍ സംസ്ഥാനമായ കര്‍ണാടകയില്‍നിന്ന് വന്‍തോതില്‍ നേന്ത്രക്കുലകള്‍ ജില്ലയിലെ വിപണിയിലെത്തുന്നുണ്ട്. ഓണത്തിന് തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ നേന്ത്രക്കായ വില ഇനിയും ഉയരുമെന്നാണ് വ്യാപാരികള്‍ പറയുന്നത്.
നിലവില്‍ പച്ചക്കായ കിലോഗ്രാമിന് 48 ഉം പഴത്തിന് 70 ഉം രൂപയാണ് ജില്ലയില്‍ ശരാശരി വില.
കഴിഞ്ഞ മാസങ്ങളില്‍ നേന്ത്രക്കായയ്ക്ക് ഭേദപ്പെട്ട വില ഉണ്ടായിരുന്നില്ല. ഉത്പാദനച്ചെലവുപോലും തിരിച്ചുകിട്ടാത്ത സാഹചര്യത്തെയാണ് കര്‍ഷകര്‍ നേരിട്ടത്. കൃഷിയിറക്കുന്നതിന് ബാങ്കുകളില്‍നിന്നടക്കം എടുത്ത വായ്പകള്‍ തിരിച്ചടയ്ക്കാന്‍ ഗതിയില്ലാതെ കൃഷിക്കാരില്‍ പലരും ഉഴലുകയാണ്. വിപണിയില്‍ കായ വില ഉയരുമ്പോഴും നഷ്ടം തുടരുന്ന അവസ്ഥയ്ക്ക് മാറ്റമുണ്ടാക്കാന്‍ സര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്നാണ് കര്‍ഷകരുടെ ആവശ്യം.